ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാർ തങ്ങളുടെ സർവകലാശാലയിൽ ജോലി ചെയ്യുന്നതല്ലാതെ അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഫരീദാബാദ് അൽ ഫലാ സർവകലാശാല.
ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതരാണെന്നും അപലപിക്കുന്നുവെന്നും സർവകലാശാലാ വൈസ് ചാൻസലർ ഭൂപീന്ദർ കൗർ പ്രസ്താവനയിൽ അറിയിച്ചു.
സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുവെന്നും ഭൂപീന്ദർ കൗർ അറിയിച്ചു.
ചില മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ ഒരു തരത്തിലുമുള്ള രാസവസ്തുക്കളോ സാമഗ്രികളോ സർവകലാശാലാ പരിസരങ്ങളിൽ സംഭരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. സർവകലാശാലയിലെ ലാബുകൾ എംബിബിഎസ് വിദ്യാർഥികളുടെയും മറ്റ് അംഗീകൃത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും അക്കാഡമിക്, പരിശീലന ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
എല്ലാ ലാബ് പ്രവർത്തനങ്ങളും സുരക്ഷാ പ്രോട്ടോകോളുകളും അധികാരികൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സർവകലാശാല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു ദിവസങ്ങൾക്കു ശേഷമാണ് മാനേജ്മെന്റിൽനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.